ദുബായ് :- ശ്യാം ശങ്കരൻറെ വേർപാടിൽ അസ്ഗർ ഗാന്ധിയുടെ ഫേസ്ബുക്ക് കുറുപ്
ഈ വിടവാങ്ങൽ വിശ്വസിക്കാനാവാത്തതാണ്.
നേരിട്ട് കണ്ടും ഫോണിലൂടെയും ഞങ്ങൾക്കിടയിൽ ഏറെ നാളായി പരിചയം.
എടുക്കേണ്ട സിനിമയെക്കുറിച്ച് ശ്യാമിന് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു, എല്ലാം പങ്കുവെയ്ക്കുമായിരുന്നു. അപൂർവ്വവും അമൂർത്തവുമായിരുന്നു ശ്യാമിന്റെ കാഴ്ചപ്പാടുകൾ. ഒടുവിൽ, അരവിന്ദൻ സിനിമയിലെ മൗന സംവാദങ്ങളെക്കുറിച്ചാണ് ശ്യാം എഴുതിയത്. എഴുതിയതെല്ലാം അയച്ചുതന്നു. പലതും തുറന്നുനോക്കാൻ കഴിയാതെ വന്നതിലുള്ള വേദന ഇപ്പോൾ മനസ്സിനെ അലട്ടുന്നു.
സിനിമ ശ്യാമിന്റെ അഭിനിവേശമായിരുന്നു; എഴുത്തും അതുപോലെ. "സമാനതകളില്ലാത്ത ലോക സിനിമകളെക്കുറിച്ച്" ശ്യാം എഴുതിക്കൊണ്ടേയിരുന്നു.
ഹൃദയം നിശ്ചലമാക്കിയ ഈ യാത്രയിൽ, ശ്യാം പോകുന്നത് ഒരു ഫ്രെയിമിന്റെ അപൂർണ്ണമായ അവസാന ഷോട്ടിലേക്കാണ്. തന്റെ ഗുരുവായ ഷാജി എൻ. കരുണിന്റെ ലെൻസിൽ പതിഞ്ഞ നിറങ്ങളെപ്പോലെ, ശ്യാമിന്റെ വാക്കുകളും ഇനി നമ്മുടെ ഓർമ്മകളിൽ കത്തുന്ന അടയാളമായി തുടരും.,
കാലം തെറ്റിച്ചുവെച്ച ഒരു സിനിമയുടെ ഫ്രെയിമിലാണ് ഇനി ശ്യാം. കാലത്തിന് മുമ്പായി എന്നല്ല, കാലത്തെ തന്നെ ഒരു കൈവശപ്പെടുത്തൽ. അരവിന്ദന്റെ ചിത്രങ്ങളിലെ മൗനങ്ങൾക്ക് ശ്യാം നൽകിയ വാക്കുകൾ ഇനി നമുക്ക് ശബ്ദരഹിതമായ ഓർമ്മകളായി മാറും.
ഒരു ശില്പിയുടെ ആരാധനയോടെ പിറവി "കാലാതീതം" എന്ന് ശ്യാം എഴുതിയപ്പോൾ, അത് ഒരു പ്രയോഗമായിരുന്നില്ല, ഒരു ദർശനമായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല സുഹൃത്തേ…. മൺമറഞ്ഞ സംസ്കാരങ്ങളുടെ സ്മാരകശിലകളിൽ നിന്ന് വീണ അക്ഷരങ്ങളുടെ നിറം കറുപ്പായിരുന്നോ, വെളുപ്പായിരുന്നോ എന്ന ശ്യാമിന്റെ ചോദ്യങ്ങൾ ഇപ്പോഴും മനസിനെ അലോസരപ്പെടുത്തുന്നു.
"മരണം അല്ലെങ്കിലും ആശുപത്രികൾക്ക് ലാഭകരമായ ഒരു കച്ചവടമല്ല, മരണത്തോടുള്ള ഭയത്തിന് മാത്രമാണ് വിപണി. മരിച്ചവർക്ക് വേണ്ടി ആരും കാത്തിരിക്കരുത്.""മരണമഞ്ചൽ" എന്ന കഥയിൽ ശ്യാം എഴുതിയ ഈ വാക്കുകൾ ഇപ്പോഴും കുത്തിനോവിച്ചുക്കൊണ്ടിരിക്കുന്നു.
ശ്യാമിൽ നിന്ന് ഒരു ആർട്ട് ഫിലിം പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ്, സ്വപ്നങ്ങൾ ബാക്കിയാക്കി ഈ വിടവാങ്ങൽ..,
ഞങ്ങൾക്കിടയിൽ അവശേഷിക്കുന്നത് ഒരായിരം അപൂർണ്ണമായ ഫ്രെയിമുകളാണ്. ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന ഷോട്ടുകൾ, എഴുതാതെ മിനുക്കിയ സംഭാഷണങ്ങൾ…!!
സ്വപ്നങ്ങളില്ലാത്ത അഭ്രപാളിയിലേക്കുള്ള ഈ യാത്ര ശാന്തമായതാവട്ടെ…പ്രാർത്ഥിക്കുന്നു.
ഇന്നലെ അബുദാബിയിൽ വച്ച് വിടപറഞ്ഞ,പ്രിയ സുഹൃത്ത് ശ്യാം ശങ്കരന് ആദരാഞ്ജലികൾ.