ദുബൈ: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ 2026’ മാർച്ച് 15 തിങ്കളാഴ്ച വരെ ദുബൈ സ്റ്റുഡിയോ സിറ്റിയിൽ തുടരും.
യുഎഇയിലുടനീളമുള്ള കൂടുതൽ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും വായനാപ്രേമികൾക്കും മേള സന്ദർശിക്കാൻ അവസരം നൽകുന്നതിനായാണ് മേളയുടെ കാലാവധി നീട്ടിയതെന്ന് സംഘാടകർ അറിയിച്ചു.
മേള പ്രതിദിനം രാവിലെ 10 മുതൽ പുലർച്ചെ 2 വരെ തുറന്നിരിക്കും. എല്ലാ സന്ദർശകർക്കും സൗജന്യ പ്രവേശനവും പരിസരത്ത് സൗജന്യ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
മേളയുടെ സ്ഥിരം സന്ദർശകരും ആദ്യമായി എത്തുന്നവരുമായ ആയിരക്കണക്കിന് വായനക്കാരിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളെ തുടർന്നാണ് മേളയുടെ ഒരാഴ്ചതേക്ക് കൂടി നീട്ടുന്നതെന്ന് ബിഗ് ബാഡ് വുൾഫ് ബുക്സ് സ്ഥാപകൻ ആൻഡ്രൂ യാപ് അറിയിച്ചു. സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മില്യണിലധികം പുസ്തകങ്ങളിൽ നിന്ന് കൂടുതൽ ആളുകൾക്ക് അവരുടെ ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദ, സൗഹൃദ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തക മേളയിൽ യുവ വായനക്കാർക്കായി പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ആൻഡ്രൂ പറഞ്ഞു. “വായനക്കാർക്ക് തങ്ങൾക്കിഷ്ടമുള്ള, വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ തിരഞ്ഞുനോക്കാനും കണ്ടെത്താനുമാണ് തങ്ങൾ അവസരം ഒരുക്കുക്കുന്നതെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 18,000 ശീർഷകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള ബോർഡ് ബുക്കുകൾ, ആക്ടിവിറ്റി ബുക്കുകൾ, ഫിക്ഷൻ, യുവജന സാഹിത്യം എന്നിവ ഉൾപ്പെടെ വിവിധ പ്രായക്കാർക്കും വായനാരുചികൾക്കുമായി വിപുലമായ ശേഖരമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ആൻഡ്രൂ യാപ് വിശദീകരിച്ചു. യുഎഇയുടെ ബഹുസാംസ്കാരിക സമൂഹത്തിന്റെ വൈവിധ്യമാർന്ന വായനാരുചികളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുസ്തകങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
“ബിയോണ്ട് ദ് നോയിസ്” എന്ന ആശയം കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരന്തരം ശ്രദ്ധ തിരിക്കുന്ന ഡിജിറ്റൽ ലോകത്തിന്റെ തിരക്കിനിടയിൽ അർത്ഥപൂർണമായ വായനയിലേക്ക് വീണ്ടും തിരിഞ്ഞുനോക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുകയാണ് ഈ ആശയം. പുസ്തകങ്ങളെ ഏറ്റവും കുറഞ്ഞ വിലയിൽ വായനക്കാർക്ക് എത്തിക്കുക, കുടുംബങ്ങൾ വീടുകളിൽ സ്ഥിരമായ വായനാശീലം വളർത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബൈ 2026 വായനക്കാർക്ക് പുതിയ എഴുത്തുകാരെ കണ്ടെത്താനും ക്ലാസിക് കൃതികൾ വീണ്ടും കണ്ടെത്താനും വ്യക്തിഗത ലൈബ്രറികൾ കുറഞ്ഞ ചെലവിൽ ഒരുക്കാനുമുള്ള അവസരവും നൽകുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും വ്യക്തിഗതവും ക്ലാസ്‌റൂം ലൈബ്രറികളും വികസിപ്പിക്കാനും ബിഗ് ബാഡ് വുൾഫ് ബുക്സ് പ്രതിബദ്ധമാണെന്നും ആൻഡ്രൂ യാപ് പറഞ്ഞു. സാധുവായ തിരിച്ചറിയൽ കാർഡ് കാണിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മേളയിൽ ലഭ്യമായ എല്ലാ ഇംഗ്ലീഷ് പുസ്തകങ്ങൾക്കും 5 ശതമാനം അധിക വിലക്കുറവ് ലഭിക്കും; കുറഞ്ഞ വാങ്ങൽ പരിധി ആവശ്യമില്ല.
മേളയുടെ ഭാഗമായി സന്ദർശകർക്കായി ഭാഗ്യനറുക്കെടുപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഒരേ ബില്ലിൽ 200 ദിർഹം ചെലവഴിക്കുന്നവർക്ക് ഒരു ലക്കി ഡ്രോ എൻട്രി ലഭിക്കും. ഇതിലൂടെ മാക്‌ബുക്ക് എയർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. കൂടുതൽ ചെലവഴിക്കുന്നവർക്ക് കൂടുതൽ എൻട്രികളും ലഭിക്കും. കൂടാതെ 1,000 ദിർഹം മൂല്യമുള്ള വൗച്ചറുകളും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾ ബിഗ് ബാഡ് വുൾഫ് ബുക്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ ലഭ്യമാണ്.
മേള കലയളവിൽ രാവിലെ 10 മുതൽ പുലർച്ചെ 2 വരെ തുറന്നിരിക്കുന്ന ബിഗ് ബാഡ് വുൾഫ് വൈകുന്നേരങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ, സന്ദർശകർക്ക് ഇഫ്താർ നിർവഹിക്കാൻ വേണ്ടി വിവിധ അന്താരാഷ്‌ട്ര മെനുകളുമായി ഫുഡ് ട്രക്കുകൾ, വിശാലമായ പ്രാർത്ഥനാ ഇടങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വായനാ ഇടങ്ങൾ, മുതിർന്നവർക്കും, കുട്ടികൾമായി വിവിധ ക്രിയാത്മക, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ, രചനാ, കഥപറയൽ വർക്ക് ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്.